ഒരു പ്രമുഖ സ്വാശ്രയ എന്‍ജിനീയറിംഗ് കോളെജില്‍ പ്രവേശനം തരപ്പെട്ടപ്പോള്‍ കോട്ടയം സ്വദേശിനിയായ രേഷ്‌മയും മാതാപിതാക്കളും പിന്നൊന്നും ചിന്തിച്ചില്ല. പൊതുമേഖലാ ബാങ്കുകളിലൊന്നില്‍ നിന്ന് വിദ്യാഭ്യാസ വായ്‌പയെടുത്തു. ഫീസിനത്തില്‍ നാല് ലക്ഷത്തോളം രൂപയും ബാക്കി മറ്റ് ചെലവുകള്‍ക്കുമായി മൊത്തം നാലര ലക്ഷം രൂപയാണ് വിദ്യാഭ്യാസ വായ്‌പയായി എടുത്തത്. പഠനം കഴിഞ്ഞപ്പോള്‍ സാമ്പത്തിക മാന്ദ്യം തുടങ്ങിയ പ്രശ്‌നങ്ങളുമായി ശാരാശരിക്കാരി മാത്രമായ രേഷ്‌മയ്‌ക്ക് പ്ലേസ്‌മെന്റ് ലഭിച്ചില്ല. കോഴ്‌സ് കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ലഭിച്ച ജോലിയുടെ വേതനം 10,000 രൂപ. ഇതിനിടയില്‍ വായ്‌പയും പലിശയും ചേര്‍ന്ന് അഞ്ചര ലക്ഷത്തോളം രൂപയായിരുന്നു. ജോലി ലഭിച്ചുകഴിഞ്ഞ് അടയ്‌ക്കേണ്ട (പ്രതിമാസ തവണ) ഇ.എം.ഐ 15,000ത്തോളം രൂപ. എന്നാല്‍ ആകെക്കിട്ടുന്ന 10,000 രൂപ കൊണ്ട് സ്വന്തം ചെലവുകള്‍ നടത്താന്‍ പോയിട്ട്, ഇ.എം.ഐ അടക്കാന്‍ പോലും തികയുന്നില്ല.
വിദ്യാഭ്യാസ വായ്‌പയെടുത്ത് പഠിച്ച പല വിദ്യാര്‍ത്ഥികളും ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്‌നമാണിത്. മുമ്പ് വായ്‌പയെടുത്ത് തിരിച്ചടയ്‌ക്കാന്‍ കഴിയാത്ത കര്‍ഷകരുടെ ആത്മഹത്യയായിരുന്നു വാര്‍ത്തകളില്‍ നിറഞ്ഞിരുന്നത്. എന്നാല്‍ ഇനി കേള്‍ക്കാന്‍ പോകുന്നത് വിദ്യാഭ്യാസ വായ്‌പ അടച്ച് തീര്‍ക്കാന്‍ കഴിയാതെ ആത്മഹത്യ ചെയ്യേണ്ടി വരുന്നവരുടെ വാര്‍ത്തകളായിരിക്കുമെന്ന് ഒരു പ്രമുഖ സ്വാശ്രയ സ്ഥാപനത്തിന്റെ ഡയറക്‌റ്റര്‍ പറയുന്നു.
മുമ്പ് വലിയ വേതനത്തില്‍ ഐ.റ്റി കമ്പനികളില്‍ ലഭിക്കുന്ന ജോലി കൊണ്ട് വിദ്യാഭ്യാസ വായ്‌പയുടെ മാസതവണ അടയ്‌ക്കാനും സ്വന്തം ചെലവുകള്‍ നടത്താനുമൊക്കെ വിദ്യാര്‍ത്ഥികള്‍ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ ഇന്ന് മിക്ക കമ്പനികളും തുടക്കക്കാര്‍ക്ക് കൊടുക്കുന്ന ശമ്പളം തുച്ഛമാണ്. മാത്രമല്ല, നല്ല ജോലിയില്‍ കയറിപ്പറ്റാന്‍ മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ സാധിക്കുന്നുമുള്ളു.
പഠനം കഴിഞ്ഞ് ജോലി ലഭിച്ചാല്‍ ആറ് മാസത്തിനുള്ളിലോ അല്ലെങ്കില്‍ ഒരു വര്‍ഷത്തിനുള്ളിലോ ഏതാണോ ആദ്യം അന്നുമുതല്‍ വിദ്യാഭ്യാസ വായ്‌പയുടെ മാസതവണ അടച്ച് തുടങ്ങണം എന്നാണ് നിയമം. പഠനം കഴിഞ്ഞ് അഞ്ച് വര്‍ഷത്തിനുള്ളില്‍ വായ്‌പ പൂര്‍ണമായും അടച്ച് തീര്‍ക്കുകയും വേണം. എന്നാല്‍ ഇത് ഇന്ന് പല വിദ്യാര്‍ത്ഥികള്‍ക്കും സാധിക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
വളരെ നിസാരമായ ഒരു കാര്യമാണ് എന്ന് കരുതിയാണ് പല മാതാപിതാക്കന്മാരും വിദ്യാഭ്യാസ വായ്‌പയ്‌ക്കായി ബാങ്കുകളെ സമീപിക്കുന്നതെന്ന് ബാങ്ക് അധികൃതര്‍ പറയുന്നു. എന്നാല്‍ വിചാരിക്കുന്നത്ര നിസാരമല്ല, വിദ്യാഭ്യാസ വായ്‌പകളുടെ കാര്യം. നാല് ലക്ഷം രൂപയ്‌ക്ക് താഴെയുള്ള വായ്‌പയ്‌ക്ക് 12 ശതമാനം മുതല്‍ 14.5 ശതമാനം വരെയാണ് വിവിധ ബാങ്കുകളുടെ പലിശനിരക്ക്. നാല് ലക്ഷത്തിന് മുകളിലുള്ള വായ്‌പയാണെങ്കില്‍ പലിശ ഇതിലും കൂടും. മാത്രമല്ല, പഠനം കഴിഞ്ഞ് അഞ്ച് വര്‍ഷം കൊണ്ട് വായ്‌പ അടച്ച് തീര്‍ക്കണമെന്നതിനാല്‍ മാസതവണയും വളരെ കൂടുതലാണ്. 15,000 രൂപ മുതല്‍ 20,000 രൂപ വരെ മാസതവണയായി അടയ്‌ക്കാന്‍ സാധാരണ ജോലി കൊണ്ട് ഒരു വിദ്യാര്‍ത്ഥിക്ക് കഴിയില്ലെന്നത് സാമാന്യ ബുദ്ധിക്ക് ചിന്തിച്ചാല്‍ മനസിലാക്കാം.
``വിദ്യാഭ്യാസ വായ്‌പയെടുത്ത പെണ്‍കുട്ടികളുടെ കാര്യമാണ് കൂടുതല്‍ കഷ്‌ടമായി എനിക്ക് തോന്നിയിട്ടുള്ളത്. ലക്ഷങ്ങളുടെ വലിയൊരു ബാധ്യതയുമായാണ് അവരെ വിവാഹം കഴിപ്പിച്ച് അയക്കേണ്ടിവരുന്നത്. അത് അംഗീകരിക്കാന്‍ ഭര്‍തൃവീട്ടുകാര്‍ക്ക് കഴിയണമെന്നില്ലല്ലോ,'' ഒരു പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ സാരഥി ചോദിക്കുന്നു. എന്‍ജിനീയറിംഗ്, ബി.എസ്‌സി നേഴ്‌സിംഗ്, മറ്റ് പാരാമെഡിക്കല്‍ കോഴ്‌സുകള്‍, എം.ബി.എ തുടങ്ങിയ ഫീസ് കൂടിയ കോഴ്‌സുകള്‍ പഠിച്ച വിദ്യാര്‍ത്ഥികളാണ് കൂടുതലായും ഇത്തരം പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നത്. പക്ഷെ നാല് ലക്ഷം രൂപയ്‌ക്ക് താഴെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസ വായ്‌പ (നാല് ലക്ഷം രൂപയ്‌ക്ക് താഴെയുള്ള വായ്‌പകളുടെ) യുടെ പലിശ സര്‍ക്കാര്‍ വഹിക്കുമെന്ന പുതിയ തീരുമാനം അല്‍പ്പം ആശ്വാസകരമാണ്.
ബാങ്കുകളും സമ്മര്‍ദത്തില്‍
പ്രമുഖ ബാങ്കില്‍ വിദ്യാഭ്യാസ വായ്‌പയുടെ വിശദ വിവരങ്ങള്‍ അറിയാന്‍ ചെന്നപ്പോഴുള്ള സംഭവം ബാങ്കുകളുടെ സമ്മര്‍ദം വെളിവാക്കുന്നതാണ്. പലതരം വായ്‌പകളെക്കുറിച്ച് വാ തോരാതെ സംസാരിച്ച ബാങ്കിലെ ഉന്നത അധികാരി വിദ്യാഭ്യാസ വായ്‌പകളെക്കുറിച്ച് ചോദിച്ചപ്പോള്‍ നിശബ്‌ദനായി. പെട്ടെന്ന് പറഞ്ഞു, ``വിദ്യാഭ്യാസ വായ്‌പയെന്ന് കേള്‍ക്കുമ്പോള്‍ ഞങ്ങള്‍ക്ക് പേടിയാണ്. കോളെജ് തുറക്കുന്ന സമയം ഞങ്ങള്‍ക്ക് കഷ്‌ടകാലമാണ്. വായ്‌പ കൊടുത്താലും കൊടുത്തില്ലെങ്കിലും കുഴപ്പം. അതേക്കുറിച്ച് സംസാരിക്കാന്‍ വന്ന നിങ്ങളെ കണ്ടിട്ട് തന്നെ എനിക്ക് പേടിയാകുന്നു.''
വിദ്യാഭ്യാസ വായ്‌പ നല്‍കാത്തതിന് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാ ഭീഷണി, മാതാപിതാക്കളുടെ ആത്മഹത്യാശ്രമം തുടങ്ങിയ ഭീഷണികളില്‍ ബാങ്കുകളും സമ്മര്‍ദത്തിലാണ്. വായ്‌പ കൊടുത്തില്ലെങ്കില്‍ ഇത്തരം ഭീഷണികള്‍. കൊടുത്താല്‍ തിരിച്ചടവ് പ്രശ്‌നം. മറ്റ് വായ്‌പകളുടെ കാര്യത്തില്‍ കിട്ടാക്കടം (എന്‍.പി.എ) തീരെയില്ല. എന്നാല്‍ വിദ്യാഭ്യാസ വായ്‌പകളുടെ എന്‍.പി.എ അഞ്ച് ശതമാനത്തിന് മുകളിലാണത്രെ. ഈ സാഹചര്യത്തില്‍ എന്ത് ഉറപ്പില്‍ വിദ്യാഭ്യാസ വായ്‌പ നല്‍കുമെന്ന് ബാങ്ക് അധികൃതര്‍ ചോദിക്കുന്നു.
നാലര ലക്ഷം വരെയുള്ള വിദ്യാഭ്യാസ വായ്‌പകള്‍ക്ക് ഈട് ചോദിക്കരുതെന്നാണ് നിയമം. അതിനാല്‍ യാതൊരു ഉറപ്പുമില്ലാതെയാണ് വിദ്യാഭ്യാസ വായ്‌പകള്‍ ബാങ്ക് നല്‍കുന്നത്. അടയ്‌ക്കാത്ത പല കടങ്ങളും എഴുതിത്തള്ളേണ്ടതായും വരും. അത് ബാങ്കുകളുടെ നടത്തിപ്പിനെ ഏറെ ബാധിക്കും. |